Monday, July 9, 2018

(ആദ്യപ്രേമം / സച്ചിദാനന്ദന്‍)

ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതുത്ത അത്ഭുതം
അതിനെ ഇണക്കിഎടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്‍റെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .

എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുമ്പോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി.


വേരുകൾ

വീണ്ടുമവർ പിരിയുന്നു.
തമ്മിൽ കാണുകയില്ലെന്നു
പരസ്പരം വാക്കു നൽകുന്നു.
മഴയും മഞ്ഞും വേനലും അവർക്കിടയിലൂടെ കടന്നു പോകുന്നു.
എല്ലാ രാത്രികളിലും നക്ഷത്രങ്ങളോട്
ഒരാൾ മറ്റൊരാളെ കുറിച് നിർത്താതെ സംസാരിക്കുന്നു.
ദൂരെ നിന്ന് അതെ തീവ്രതയോടെ മറ്റെയാൾ അത് രേഖപ്പെടുത്തി വെക്കുന്നു.
അങ്ങനെ പിരിഞ്ഞും പിരിയാതെയുമവർ കാലത്തെ അതിജീവിക്കുന്നു.

- വേരുകൾ

#ഗുൽമോഹർ

നാല്
ചുവരുകൾ വേണം,
എന്റെ സ്വപ്‌നങ്ങൾ കൊണ്ട്
മേൽക്കൂര തീർത്ത്
നിന്റെ മണം കുത്തി നിറക്കാൻ,
നിന്റെ ചിരി കൊണ്ട്
കോറിയിടുന്നതൊക്കയും
എന്റെ നെഞ്ച് പൊള്ളിക്കണം,
പൊട്ടിയടർന്നു പോയാലും
ഉണങ്ങാതെ നീറണം,
നീയില്ലാതെ പറ്റില്ലെന്ന്
വാശിപിടിക്കുമ്പൊ
ചുവരുകൾക്ക്
തീക്കൊടുത്ത്
എനിക്ക് ഭ്രാന്താണെന്നു
നീയുറക്കെ പറയണം,
കത്തിയടരുന്ന ചാരം
എന്റെ ഭ്രാന്ത് നീയാണെന്ന്
പ്രതിധ്വനിക്കുമ്പോൾ
ഒന്ന് കരഞ്ഞേക്കണം,
അവസാനത്തെ
പുകച്ചുരുളും
കണ്ണിൽ നിന്നും മായും മുന്നേ
നീ
തിരിച്ച് നടക്കണം,
വളവിന്റെ അറ്റത്തെത്തുമ്പൊ
പതുക്കെ തിരിഞ്ഞൊന്നു
ചിരിയടയാളം തീർക്കുക,
ചിതയിൽ ബാക്കിയായ
ചിലതൊക്കെ
പൂമരം തീർക്കാനതു തന്നെ
ധാരാളം,
മടക്കയാത്രയ്ക്ക്
അടയാളങ്ങൾ കരുതുക,
നിന്റെ ചിരിയിലൂടെ മാത്രം
പൂർണ്ണമാകുന്ന
വസന്തങ്ങൾ കാത്തിരിക്കും,
നീ വന്നാലും
വന്നില്ലെങ്കിലും
നിന്നിലൂടെ മാത്രം
പൂർണ്ണത തേടി...

#ഗുൽമോഹർ